Sunday, May 25, 2008

മഴ


ജാലകത്തിപ്പുറത്തെ
പരന്ന ലോകം
ഇടുങ്ങിയ മുറിയ്ക്കുള്ളില്‍
നോക്കിയപ്പോള്‍
നന്നെ ചെറുതായി
ന്നിയിരുന്നു.

തൊടിയിലെ വൃക്ഷങ്ങളെ;
പുല്‍നാമ്പുകളെയും നിലത്ത്‌
കെട്ടിപ്പിണഞ്ഞ്‌ കിടക്കുന്ന
വേരുകളെയും നനച്ചുകൊണ്ട്‌
പുതുമഴ പെയ്തിറങ്ങിയപ്പോള്‍
എന്തെന്നില്ലാതെ
ആഹ്ളാദിച്ചിരുന്നു.

വരണ്ട മണ്ണിനെ
ഈറനുടുപ്പിച്ച്‌
പുതുമഴയുടെ പുതുനാമ്പുകള്‍
ഭൂമിയെ ചുംബിച്ചപ്പോള്‍
നാണം കൊണ്ട്‌
ധര മുഖം പൊത്തി.

അവളുടെ ശരീരത്തില്‍
നിന്നുമുതിര്‍ന്ന ഗന്ധം
മഴയ്ക്ക്‌ ഒട്ടും
അസഹ്യമായിരുന്നില്ല.
മഴയുടെ ഭാരം
അളക്കാന്‍ ശ്രമിച്ചിരുന്നില്ല;
ഒരിക്കലുംപക്ഷെ...

മഴയെ ഗാഢമായി
പ്രണയിച്ചിരുന്നുവെന്ന്‌
സ്വയം മനസ്സിലാക്കിയത്‌ -
ചേമ്പില വലിച്ചെറിഞ്ഞ്‌
ആകാശത്ത്‌ നോക്കി
നടന്നകന്നപ്പോഴായിരുന്നു.